ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍

കോഴിക്കോട് രൂപത

മെത്രാന്‍കുളത്തുവയലിലെ എം.എസ്.എം.ഐ. സഭയുടെ സ്ഥാപകനും, പ്രസിദ്ധ ധ്യാന പ്രാസംഗികനും, ആദ്ധ്യാത്മിക പിതാവുമായിരുന്ന സി.ജെ.വര്‍ക്കി അച്ചന്റെ 100-ാം ജന്മദിനമാണ് ജൂണ്‍ മാസം 11-ാം തിയ്യതി. ഈ അവസരത്തില്‍ കുളത്തുവയല്‍ സിസ്റ്റേഴ്‌സ് ഒരു സപ്പ്‌ളിമെന്റ് ദീപിക പത്രത്തില്‍ ഇറക്കുന്നുവെന്നറിഞ്ഞതില്‍ അതിയായി സന്തോഷിക്കുന്നു. ഈ ഒരു സംരംഭം വഴി വിശുദ്ധനായ വര്‍ക്കി അച്ചനെ കൂടുതല്‍ അറിയാനും അദ്ദേഹത്തോട് പ്രാര്‍ത്ഥിക്കുവാനും, അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും ഒരു അവസരം ജനങ്ങള്‍ക്ക് ലഭിക്കുമെന്നുള്ളത് സന്തോഷമുള്ള ഒരു കാര്യമാണ്.
വര്‍ക്കി അച്ചന്‍ കോഴിക്കോട് രൂപതാംഗമായിരുന്നു. രൂപതക്കു വേണ്ടി പഠിക്കുകയും തിരുപ്പട്ടം സ്വീകരിക്കുകയും ചെയ്ത വൈദീകനാണ്. 1953-ല്‍ അന്നത്തെ കോഴിക്കോട് രൂപതാ മെത്രാനായിരുന്ന ആല്‍ദൊ മരിയ പത്രോണി പിതാവിന്റെ പരിശ്രമഫലമായി മലബാറിലെ സുറിയാനി കത്തോലിക്കാ വിശ്വാസികള്‍ക്കായി തലശ്ശേരി രൂപത 1953 ഡിസംബര്‍ 31-ന് സ്ഥാപിക്കപ്പെടുകയുണ്ടായി. ഏതാണ്ട് 7000-ത്തി ലധികം വിശ്വാസികളാണ് കോഴിക്കോട് രൂപതയില്‍ നിന്നും പുതുതായി സ്ഥാപിക്കപ്പെട്ട തലശ്ശേരി രൂപതയിലേക്കു പോയത്. രൂപതയില്‍ വൈദീകരുടെ അഭാവം മനസിലാക്കി കോഴിക്കോട് രൂപതയിലെ കുളത്തുവയലില്‍ വികാരിയായിരുന്ന വര്‍ക്കി അച്ചന്‍ തലശ്ശേരി രൂപതയില്‍ പോയി പ്രവര്‍ത്തിക്കുവാനുള്ള തന്റെ ആഗ്രഹം പത്രോണി പിതാവിനെ അറിയിക്കുകയും അദ്ദേഹം വര്‍ക്കി അച്ചന് തലശ്ശേരി രൂപതയില്‍ ചേരുവാനുള്ള അനുവാദം നല്‍കുകയും ചെയ്തു. അങ്ങനെ കുളത്തുവയല്‍ പള്ളിയും, വികാരിയച്ചനെയും തലശ്ശേരി രൂപതയ്ക്ക് നല്‍കുകയായിരുന്നു. കോഴിക്കോട് രൂപതയ്ക്ക് ഒരു വിശുദ്ധനായ വൈദീകന്‍ നഷ്ട്ടപ്പെടുന്നതില്‍ പത്രോണി പിതാവിന് വിഷമമുണ്ടായിരുന്നു. അത് അദ്ദേഹം വര്‍ക്കി അച്ചനോട് പങ്കുവെക്കുകയും ചെയ്തു. എങ്കിലും വര്‍ക്കി അച്ചന്‍ തലശ്ശേരി രൂപതക്ക് ഒരു അനുഗ്രഹമാകട്ടെയെന്നു പത്രോണി പിതാവ് കരുതി.
വര്‍ക്കി അച്ചന്‍ കത്തോലിക്കാ സഭയ്ക്ക് നല്‍കിയ ഏറ്റവും വലിയ സംഭാവന അദ്ദേഹത്തിന്റെ ആദ്ധ്യാത്മികതയാണ്. ഈ ആദ്ധ്യാത്മികത പ്രചരിപ്പിക്കുന്നതിന് അദ്ദേഹം സ്ഥാപിച്ച സന്യാസ സമൂഹമാണ് എം.എസ്.എം.ഐ. ഈ സഭയുടെ ഏറ്റവും വലിയ സവിശേഷത പ്രാര്‍ത്ഥിക്കുവാനും, ധ്യാനിക്കുവാനും, കൗണ്‍സിലിംഗിനും പ്രാധാന്യം നല്‍കുന്നുയതൊണ്. മറ്റുള്ള സന്യാസ സഭകളില്‍ നിന്നും വ്യത്യസ്തമായി എം.എസ്.എം.ഐ. സിസ്റ്റേഴ്‌സ് വിശ്വാസികളെ ധ്യാനിപ്പിക്കുവാനായി
തങ്ങളുടെ ജീവിതം ചിലവഴിക്കുന്നു്. ചുരുക്കി പറഞ്ഞാല്‍ ആത്മാക്കളുടെ രക്ഷയ്ക്കുവേïി പ്രവര്‍ത്തിക്കുന്ന ഒരു സമൂഹമാണ് എം.എസ്.എം.ഐ. സിസ്റ്റേഴ്‌സ്. അതായിരുന്നു വര്‍ക്കി അച്ചന്റെ ആഗ്രഹവും. വര്‍ക്കി അച്ചനെ സഭ ഔദ്ധ്യേഗികമായി ധന്യനായോ, വാഴ്ത്തപ്പെട്ടവനായോ, വിശുദ്ധനയോ, പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വര്‍ക്കി അച്ചന്‍ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് ഇവയെല്ലാം ആണ്. അദ്ദേഹം വേഗം ഒരു വിശുദ്ധനാകട്ടെയെന്നു നമുക്ക് പ്രാര്‍ത്ഥിക്കാം. വര്‍ക്കി അച്ചന്‍ ഹൃദയത്തില്‍ അഗ്‌നിയും കാലുകളില്‍ ചിറകുമുള്ള ഒരു വൈദീകനായിരുന്നു. ഹൃദയത്തില്‍ അഗ്‌നിയുണ്ടാവുകയെന്നു പറഞ്ഞാല്‍ വിശ്വാസത്താല്‍ ജ്വലിക്കുകയെന്നാണ് അര്‍ത്ഥം. കാലുകളില്‍ ചിറകുണ്ടാകുകയെന്നു പറഞ്ഞാല്‍ ഓടി നടന്നു എല്ലാവര്‍ക്കും സേവനം ചെയ്യുകയെന്നതാണ്. അദ്ദേഹത്തിന്റെ 100-ാം ജന്മദിനം അദ്ദേഹത്തിന്റെ വിശുദ്ധമായ ജീവിതത്തെപ്പറ്റി പഠിക്കുവാനുള്ള ഒരു അവസരമാകട്ടെ.
എം.എസ്.എം.ഐ. സഭയുടെ ജനറലായ മദര്‍ ഫിന്‍സിക്കും മറ്റെല്ലാ സിസ്റ്റേഴ്സിനും ഞാന്‍ എല്ലാവിധ സ്‌നേഹാശംസകളും നേരുന്നു. വര്‍ക്കി അച്ചന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് ക്രിസ്തു കേന്ദ്രീകൃത ജീവിതം നയിക്കുന്ന നിങ്ങളെ ഞാന്‍ അനുഗ്രഹിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *